Wednesday, September 23, 2015

മുഹമ്മദ്‌ നബി (സ) യുടെ അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)


Muhammednabiinfo - സ്വല്ലല്ലാഹുവലൈഹിവസ്വല്ലം  മാനവരിൽ മഹോന്നതൻ's photo.

മുഹമ്മദ്‌ നബി (സ) യുടെ അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)
"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".
"ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".
"ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി".
"വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല".
"പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു".
"അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു".
"ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ".
"സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ".
"ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും".
"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ".
"ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ".
"അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?അല്ലാഹുവേ, നീയതിനു സാക്ഷി".
"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ".

No comments:

Post a Comment